ചതുർമുഖം സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ടെക്ക്നോ ഹൊറർ ചിത്രം എന്ന ലേബലിൽ എത്തിയ ചതുർമുഖം ആ വാദം ശരി വെക്കും വിധമുള്ള ചലച്ചിത്രമാനുഭവമാണ്. ഈ സൈബർ യുഗത്തിൽ അതിൽ അടിമകളായി ജീവിക്കുന്നവരുടെ കഥ പറയുന്ന ചിത്രം ആദ്യാവസാനം പ്രേക്ഷകനെ ത്രില്ലടിപ്പിച്ചിരുത്തുന്നുണ്ട്. കുറഞ്ഞ വില കണ്ടാൽ മുന്നും പിന്നും നോക്കാതെയുള്ള ആളുകളുടെ ഓൺലൈൻ പർച്ചേസിങ്ങും, സോഷ്യൽ മീഡിയയിലെ ഊരാക്കുടുക്കുകളിൽ പെട്ട് പോകുന്നവരുടെ അവസ്ഥയും, ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകൾ നിയന്ത്രിക്കുന്ന ഇന്നിന്റെ യുവത്വത്തിന്റെ ജീവിതവുമെല്ലാം ചിത്രം നന്നായി വരച്ചു കാണിച്ചിട്ടുണ്ട്. മലയാളത്തിന് സുപരിചിതമല്ലാത്ത ടെക്ക്നോ ഹൊറർ എന്ന ജോണർ തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. കുറഞ്ഞ മുതൽ മുടക്കിൽ ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് മികച്ച രീതിയിൽ തന്നെ ചിത്രം പൂർത്തിയാക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ ഇതുവരെ കാണാത്തൊരു അനുഭവം ആയത് കൊണ്ട് ആദ്യാവസാനം ആ ഒരു ഫ്രഷ്നെസ്സ് ഉണ്ടായിരുന്നു ചിത്രത്തിന്. സാധാരണക്കാരനായ മലയാളി പ്രേക്ഷകന് ഒരു പുതു അനുഭവം ആണെന്ന ബോധം ഉള്ളത് കൊണ്ട് തന്നെ സംവിധായകർ പ്രേക്ഷകന്റെ മനസ്സിൽ സംശയം ഉടലെടുക്കാത്ത രീതിയിൽ വ്യക്തതയോടെ തന്നെ ഓരോ കാര്യങ്ങളും പറഞ്ഞു പോയിട്ടുണ്ട്. അഭയകുമാറും, അനിൽ കുര്യനും ചേർന്ന് രചിച്ച ചതുർമുഖത്തിന്റെ സ്ക്രിപ്പ്റ്റിൽ ചെറിയ രീതിയിൽ യുക്തിക്ക് നിരക്കാത്ത ചില കാര്യങ്ങൾ കയറി വരുന്ന പ്രശ്നങ്ങൾ ഉണ്ടേൽപ്പോലും രഞ്ജീത് കമല ശങ്കറിന്റേയും,സലിൽ.വിയുടേയും സംവിധാന മികവുകൊണ്ട് ഒരു പരിധിവരെ അവയെ മറച്ചു പിടിക്കാൻ സാധിച്ചിട്ടുണ്ട്. ഒപ്പം അഭിനന്ദൻ രാമാനുജത്തിന്റെ മികവുറ്റ ചായാഗ്രഹണവും Dawn വിൻസെന്റിന്റെ മനോഹരമായ പശ്ചാത്തല സംഗീതവും മനോജിന്റെ കൈയ്യടക്കമുള്ള എഡിറ്റിങ്ങും ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റാൻ സഹായിച്ചിട്ടുണ്ട്. Manju Warrier ..... മഞ്ജു ചേച്ചിയുടെ ഒരു ഔട്ട് ആൻഡ് ഔട്ട് ഷോ തന്നെയാണ് ചിത്രം. തേജസ്വിനി എന്ന കേന്ദ്ര കഥാപാത്രമായി ആദ്യാവസാനം മഞ്ജു വാര്യർ നിറഞ്ഞു നിന്ന ചിത്രം. ഹൊറർ സീനുകളിൽ പേടിപ്പെടുത്തുന്ന ക്ലീഷേ സംഭവങ്ങളേക്കാൾ അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളാണ് പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കുന്നത്. സോഷ്യൽ മീഡിയ അഡിക്ട് ആയി ജീവിക്കുന്ന തേജസ്വിനിയായും, ആസ്മ പേഷ്യന്റ് ആയ തേജസ്വിനിയായും, സൈബർ ലോകത്തോടുള്ള അമിതമായ താല്പര്യം കാരണം ജീവിതത്തിലേക്ക് കടന്നു വരുന്ന പ്രശ്നങ്ങളോട് പൊരുതുന്ന തേജസ്വിനിയായും, ജീവിതം ഒരറ്റത്ത് കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമൊടുന്ന തേജസ്വിനിയായുമെല്ലാം മഞ്ജു ചേച്ചി ചിത്രത്തിലുടനീളം നിറഞ്ഞു നിന്നിട്ടുണ്ട്. അവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നതും. പെർഫോം ചെയ്യാൻ സ്കോപ്പ് ഉള്ള ഒരേയൊരു കഥാപാത്രം മഞ്ജു ചേച്ചിയുടേത് മാത്രമായിരുന്നു എന്ന് വേണം പറയാൻ ബാക്കിയുള്ളവരെല്ലാം ചുമ്മാ വന്ന് പോകുന്ന കഥാപാത്രങ്ങൾ മാത്രം. ഏറ്റവും മികച്ച രീതിയിൽ തന്നെ തേജസ്വിനി എന്ന കഥാപാത്രം മഞ്ജു വാര്യർ പകർന്നാടിയിട്ടുണ്ട്. മഞ്ജു വാര്യർ ആരാധകർക്ക് രോമാഞ്ചമുളവാക്കുന്ന സീനുകളാൽ സമ്പന്നമാണ് ചതുർമുഖം. അവർക്കുള്ളൊരു ട്രീറ്റ് ആണ് ചിത്രം. സണ്ണി വെയ്ൻ അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രത്തിന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലായിരുന്നു. അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലെ നാടകീയത സിനിമയിലുടനീളം മുഴച്ചു നിന്നു. അലൻസിയർ, നവാസ് വള്ളിക്കുന്ന്, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ് തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തി. ശരൺജിത്ത് ചെയ്ത വേഷം ഏതേലും പരിചിത മുഖങ്ങൾ ചെയ്തിരുന്നേൽ കുറേക്കൂടെ ഇമ്പാക്ട് ഉണ്ടാക്കാമായിരുന്നു. (അദ്ദേഹം മോശം എന്നല്ല പറഞ്ഞതിനർത്ഥം ) യുക്തിയും മറ്റുമൊക്കെ മാറ്റി വെച്ച് കണ്ടാൽ മികച്ചൊരു തിയ്യേറ്റർ എക്സ്പീരിയൻസ് ആണ് ചതുർമുഖം. പരീക്ഷണങ്ങളും മറ്റുമായി മലയാള സിനിമ എല്ലാ അർത്ഥത്തിലും മാറുമ്പോൾ ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്ന കൂട്ടത്തിൽ ചേർക്കാവുന്ന ഒരു ദൃശ്യാനുഭവമാണ് ചതുർമുഖം. കാണാൻ ആഗ്രഹമുള്ളവർ തിയ്യേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക അതും ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യകൾ ഉള്ള തിയ്യേറ്ററുകളിൽ നിന്ന് തന്നെ കാണുക. (അഭിപ്രായം തികച്ചും വ്യക്തിപരം )