പേര് സൂചിപ്പിക്കും പോലെ നാൽപത്തിയൊന്ന് ദിവസത്തെ വ്രതവും ശബരിമല ദർശനവും കഥയിലെ പ്രധാന ഘടകങ്ങളാണ് .എന്നാൽ സ്ത്രീപ്രവേശന വിവാദവുമായി സിനിമയ്ക്ക് ഒരു ബന്ധവും ഇല്ല . അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നതും ഇല്ല . കഥാനായകൻ ഉല്ലാസ് കുമാർ ഒരു തികഞ്ഞ യുക്തിവാദിയാണ്.യുക്തിവാദ പ്രസ്ഥാനത്തിലും സിപികെ എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമാണ് .ഇദ്ദേഹത്തിന്റെ വീടിന്റെ ഭിത്തിയിൽ പെരിയാറിന്റെയും മാർക്സിന്റേയും ഫോട്ടോ കാണാം .ഭാഗ്യത്തിന് എല്ലാ കമ്മ്യൂണിസ്റ്റുകാരും യുക്തിവാദികൾ ആണെന്ന തെറ്റിദ്ധാരണ പരത്തുന്ന 'സന്ദേശം ' ഈ സിനിമ കൈമാറുന്നില്ല . നാട്ടിലെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന കഥാനായകന് പാർട്ടി പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ശബരിമലയ്ക്ക് പോകേണ്ടിവരുന്നു . ശബരിമല ദര്ശനവുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളാണ് ഈ സിനിമയുടെ രണ്ടാം പകുതി പറയുന്നത് . സാധാരണയായി നായകൻ കമ്യൂണിസ്റ്റായി വരുന്ന സിനിമകൾ നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളെ ആവശ്യമില്ലാതെ കരിവാരിതേക്കുകയും അവസാനം പഴയ കമ്യൂണിസമാണ് ബെസ്ററ് കമ്യൂണിസമെന്ന വലതുപക്ഷ പ്രചാരണത്തിന് വളം വെക്കുകയുമാണ് പതിവ് .അല്ലെങ്കിൽ സിനിമയുടെ വിപണി മൂല്യത്തിന് വേണ്ടി നായകനെ കമ്മ്യൂണിസ്റ്റ് ആക്കുന്ന സിനിമകളാണ് മലയാളത്തിലെ മറ്റൊരു കാഴ്ച്ച . ഇടതുപക്ഷത്തെ ന്യായീകരിക്കുകയോ അവഹേളിക്കുകയോ സിനിമ ചെയ്യുന്നില്ല . സിനിമ കൂടുതലായി ഉന്നം വെക്കുന്നത് യുക്തിവാദത്തെയാണ് .ഭക്തിയുടെ സൈഡിലേക്ക് കഥാകൃത്തും സംവിധായകനും ഒരൽപം ചായുന്നുണ്ടെങ്കിലും കാണുന്നവർക്ക് അത് അവരവരുടെ യുക്തിക്കനുസരിച്ച് വിലയിരുത്താം .സിനിമയുടെ അവസാനം ഭാഗത്തേക്ക് യുക്തിവാദത്തെയും വിശ്വാസത്തെയും വിമർശിക്കുകയോ ന്യായീകരിക്കുകയോ ചെയ്യാതെ ആജ്ഞേയവാദം പ്രോത്സാഹിപ്പിക്കുന്നതായാണ് തോന്നിയത് ... സിനിമ എന്ന രീതിയിൽ വലിയ ബോറടിയില്ലാതെ ചുമ്മാ കണ്ടിരിക്കാം . വെള്ളിമൂങ്ങ പോലെ ഒരു പക്കാ എന്റർടൈനർ പ്രതീക്ഷിച്ച് ആരും പോകണ്ട ... (പോലീസ് സ്റ്റേഷനിൽ ഉള്ള ഭക്തനോട് ഒരു പോലീസുകാരൻ പറയുന്നുണ്ട് ''ഷർട്ട് വല്ലതും വലിച്ചു കീറാൻ നിൽക്കണ്ട കേട്ടോ ... ഇവിടെ ക്യാമറയുണ്ട് '' ഇത്തരം ചെറിയ തമാശകൾ സിനിമയുടെ ഒരു പ്ലസ് പോയിന്റ് ആണ് . )